ബിജെപി പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊല ; അമിത് ഷാ ശക്തമായി അപലപിച്ചു

ന്യൂഡല്‍ഹി: ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശക്തമായി അപലപിച്ചു.

തന്റെ അനുയായികളായ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ നിരന്തര അക്രമവും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു നല്‍കുന്ന പിന്തുണയും രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടിയെന്നും ഷാ പറഞ്ഞു.

ഞായറാഴ്ചയാണ് ഗുരുവായൂരില്‍ പട്ടാപ്പകല്‍ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്.

അക്രമത്തിനിടെ പരിക്കേറ്റ സുഹൃത്ത് വിഷ്ണുവിനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ പൂര്‍ണമാണ്.

ഗുരുവായൂര്‍ ക്ഷേത്രം ഉരല്‍പ്പുര ജീവനക്കാരി അംബികയാണ് ആനന്ദിന്റെ അമ്മ. അനുജന്‍ അഭിഷേക് വിദ്യാര്‍ത്ഥിയാണ്.

Top