ചൈനീസ്‌ ഫോണുകളുടെ നിരോധനം; വ്യാജ വാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടിക്ക്

മുംബൈ: ചൈനീസ്‌ കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നമെന്നതിനാൽ ചൈനീസ്‌ കമ്പനികളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്.

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ പ്ലാന്റ് തുടങ്ങിയ ചൈനീസ്‌ കമ്പനികള്‍ക്കെതിരായ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് മാസത്തില്‍ വില്‍ക്കപ്പെടുന്ന ഏകദേശം 70 ലക്ഷം സ്മാര്‍ട്ട്ഫോണുകളില്‍ 60 ശതമാനവും ഈ കമ്പനികളുടെ ഫോണുകളാണ്.

ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ്‌ കമ്പനികള്‍ ഉള്‍പ്പെടെയുള്ള 30 മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നോട്ടിസ് അയച്ചിരുന്നു.

ചൈനീസ്‌ കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവർക്കും, പുറമെ ആപ്പിള്‍, സാംസംഗ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.

നോട്ടീസിനു മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 വരെ സമയം അനുവദിച്ചിരുന്നു. കമ്പനിയിൽ നിന്നും വ്യകത്മായ മറുപടി ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Top