ഓസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസ്; ഭാര്യയ്ക്ക് 22 വര്‍ഷം തടവ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് 22 വര്‍ഷം തടവ് ശിക്ഷ. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ കൊന്ന കേസിലാണ് ഭാര്യ സോഫിയയ്ക്ക് ശിക്ഷ വിധിച്ചത്. സോഫിയയുടെ കാമുകന്‍ അരുണ്‍ കമലാസന് 27 വര്‍ഷം തടവും വിക്ടോറിയന്‍ സുപ്രീംകോടതി വിധിച്ചു.

സാം എബ്രഹാമിനെ കിടപ്പറയില്‍ വച്ച് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിക്കൊടുത്ത് കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയത്. സംഭവത്തിന് മൂന്നു മാസം മുമ്പ് സാമിനെ വധിക്കാന്‍ ശ്രമിച്ചതിന് മറ്റൊരു വധശ്രമക്കേസ് കൂടി അരുണ്‍ കമലാസനനു മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ സോഫിയയും അരുണും കുറ്റം നിഷേധിച്ചിരുന്നു.

മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാമിനെ 2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചശേഷം മകനോടൊപ്പം മെല്‍ബണിലേക്കു മടങ്ങി.

പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഇരുവരും റിമാന്‍ഡിലാണ്. സോഫിയയും അരുണും ചേര്‍ന്നു 2014 ജനുവരിയില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവദിവസം രാത്രിയില്‍ സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കി. അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തിരുന്നു.

ഇതിനിടെ അരുണിന് മനോദൗര്‍ബല്യമുണ്ടെന്ന വാദം അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. ഏറെ നാളായി ഭാര്യയില്‍നിന്നും നാലുവയസ്സുള്ള മകനില്‍നിന്നും പിരിഞ്ഞുകഴിയുകയാണ്. കുടുംബത്തിന് ഓസ്ട്രേലിയയിലെത്തി അരുണിനെ കാണാന്‍ സാധിക്കുന്നുമില്ല. ജയിലില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു.

Top