‘പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും, ജ്വല്ലറികള്‍ കൂടുതല്‍ മെച്ചപ്പെടുത്തും’ ; അറ്റ്‌ലസ് രാമചന്ദ്രന്‍

atlas

തിരുവനന്തപുരം : പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും സൗദി, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണു മുന്‍ഗണനയെന്നും അറ്റ്‌ലസ് ജ്വല്ലറി ശൃംഖല ഉടമ അറ്റ്‌ ലസ് രാമചന്ദ്രന്‍.

ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. 10 രൂപയുടെ ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ട്. അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള ഈ കമ്പനി വിപുലമാക്കും. യുഎഇയിലെ 19 ഷോറൂമുകളും ഓഫീസും വര്‍ക്‌ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കും.

വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. തിരിച്ചടവ് ഒരു തവണ അല്‍പം വൈകി. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്ന് വൈകല്‍ ബാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. മസ്‌കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ആശുപത്രികള്‍ വിറ്റാണു ബാങ്കുകള്‍ക്കു തുക നല്‍കി താല്‍ക്കാലിക ധാരണയിലെത്തിയത്. എന്നാല്‍ ആശുപത്രികള്‍ വില്‍ക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കുറച്ചു സമയമെടുത്തു. ദൈവത്തോടും ഒപ്പം നില്‍ക്കുന്നവരോടും നന്ദിയുണ്ടെന്നും രാമചന്ദ്രന്‍
വ്യക്തമാക്കി.

സാമ്പത്തിക കേസില്‍ മൂന്നുവര്‍ഷത്തോളം യുഎഇ ജയിലിലായിരുന്നു എം.എം. രാമചന്ദ്രന്‍.

Top