അതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് എം എം മണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ആവശ്യമുള്ളതിന്റെ എഴുപത് ശതമാനം വൈദ്യുതി വിലയ്ക്ക് വാങ്ങേണ്ടി വരുന്ന സംസ്ഥാനത്തെ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും അനുയോജ്യ മാര്‍ഗമാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അംഗീകാരവുമുണ്ടായിട്ടും ചില കോണുകളില്‍ നിന്നുള്ള എതിര്‍പ്പ് അതിന് തടസം നില്‍ക്കുകയാണ്.വിഷയത്തില്‍ യോജിപ്പുണ്ടായാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂയെന്നും മണി പറഞ്ഞു.

ഇത്തവണത്തെ കടുത്ത വേനലിലും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകില്ല. ഇതാണ് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്. എന്നാല്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാരും ബോര്‍ഡും ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യത വളരെ വലുതാണ്.
ലോഡ്‌ഷെഡിംഗില്ലാത്ത കേരളമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ വ്യക്തിപരമായ അഭിപ്രായം അതാണെങ്കിലും അതില്‍ യോജിപ്പുണ്ടാകാത്തത് അതിന് തടസം സൃഷ്ടിക്കുകയാണ്. എന്നാല്‍ മുന്നണിക്കകത്തും പുറത്തും തന്റെ നിലപാടിനോട് യോജിപ്പുള്ളവര്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് മിനിട്ട് വൈദ്യുതി ഇല്ലാതെ വന്നാല്‍ മന്ത്രിയെയും കെഎസ്ഇബിയെയും ചീത്ത വിളിക്കുന്നവര്‍ തന്നെയാണ് അതിരപ്പള്ളി പദ്ധതിക്കെതിരെ മുന്നില്‍ നില്‍ക്കുന്നവരെന്നും മന്ത്രി പറഞ്ഞു.

Top