മുന്‍ക്കൂട്ടി അറിയിക്കാത്ത പവര്‍ക്കെട്ടിന് നഷ്ടപരിഹാരം ; നയം നടപ്പാക്കി ഡല്‍ഹി സര്‍ക്കാര്‍

power-cut

ന്യൂഡല്‍ഹി: പവര്‍കട്ടുണ്ടായാല്‍ വൈദ്യുത വിതരണ കമ്പനികളില്‍ നിന്നും ഇനി നഷ്ടപരിഹാരം. പൗരന് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നയം നടപ്പാക്കിയിരിക്കുന്നത് ഡല്‍ഹി സര്‍ക്കാരാണ്. ദീര്‍ഘ നേരം നില നില്‍ക്കുന്നതും, മുന്‍കൂട്ടി അറിയിക്കാത്തതുമായ പവര്‍ കട്ടുകള്‍ക്കാണ് പൗരന്മാര്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

വിപ്ലവകരവും നവീനവുമായ ആശയമാണിതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കുന്നത്. പവര്‍കട്ടുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപരിഹാരമായി നല്‍കണമെന്ന വ്യവസ്ഥ നടപ്പിലാകുന്നതോടെ വൈദ്യുത വിതരണ കമ്പനികള്‍ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരവ് പ്രകാരം, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഏതുപ്രശ്‌നവും ഒരു മണിക്കൂറിനുള്ളില്‍ കമ്പനികള്‍ പരിഹരിച്ചിരിക്കേണ്ടതാണ്. ഇത് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ പരാതിപ്പെടുന്ന ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. മണിക്കൂറിന് അമ്പതു രൂപ വച്ച് ആദ്യ രണ്ടുമണിക്കുറിനു നല്‍കേണ്ടതാണ്. പിന്നീടുള്ള ഓരോ മണിക്കൂറിനും നൂറുരൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക.

Top