amma president Innocent resigne the position : Vinayan also criticise against mohanlal

vinayan

കൊച്ചി : ഫെഫ്കയുടെ ഭാരവാഹിത്വം സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്റ് ഇന്നസെന്റും രാജിവയ്ക്കണമെന്ന് സംവിധായകന്‍ വിനയന്‍. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ മോഹന്‍ലാലിനെതിരേയും ആരോപണമുണ്ട്.

താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നീ സംഘടനകള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് വിനയന്‍.

കോംപെറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിന് ശേഷം എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിന്റെ വിജയമാണിത്, ഈ വിജയം വിടപറഞ്ഞ നടന്‍ തിലകനു സമര്‍പ്പിക്കുന്നതായി വിനയന്‍ പറഞ്ഞു. ഒപ്പമുണ്ടെന്നു ഫോണില്‍ പലരും പറഞ്ഞു. പക്ഷെ എനിക്കു നഷ്ടപ്പെട്ട എട്ടരവര്‍ഷം തിരികെ നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ല.

കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ ഏറ്റവും വലിയ തലച്ചോറായി പ്രവര്‍ത്തിച്ചത് എന്നാല്‍ സത്യവാങ്മൂലം നല്‍കി അവര്‍ കേസില്‍നിന്നു രക്ഷപെട്ടിരിക്കുകയാണ് മനസാക്ഷിയുടെ മുന്നില്‍നിന്നു അവര്‍ക്കു രക്ഷപെടാനാവില്ലെന്നും വിനയന്‍ പറഞ്ഞു.

എന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്‌നമാകുമെന്നു നടന്‍ ജയസൂര്യയോടു ബി. ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞതായി ജയസൂര്യ ആദ്യം മൊഴി നല്‍കിയിരുന്നു. പിന്നീടു വിസ്താരത്തില്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നു പറഞ്ഞു. നടന്‍ മധുവിനെയും സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്ന് അവര്‍ വിലക്കി. എന്നാല്‍ പിന്നീട് അദ്ദേഹം വിലക്കു മറികടന്ന് അഭിനയിച്ചു.

നല്ല സിനിമകള്‍ സംവിധാനം ചെയ്തതാണോ, പുതിയ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റെന്ന് വിനയന്‍ ചോദിക്കുന്നു.

സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ സംഘടനയുടെ റജിസ്‌ട്രേഷന്‍ വേണമെന്ന വാദത്തിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി നേടി.ആരെയും പേടിക്കാതെ സിനിമ ചെയ്യാമെന്നു കാട്ടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നവരെ ഏതു വിധേനയും ഈ രംഗത്തുനിന്നു ഉന്‍മൂലനം ചെയ്യുമെന്ന ധാര്‍ഷ്ട്യവും അഹങ്കാരവും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മാഫിയ ഗ്രൂപ്പുകളെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല കലാകാരന്‍മാരെന്നും വിനയന്‍ പറഞ്ഞു.

Top