സോളാര്‍ റിപ്പോര്‍ട്ടില്‍ നടപടി നിര്‍ത്തിവച്ചത് ബി.ജെ.പി ജനരക്ഷായാത്ര കണ്ട് പേടിച്ചെന്ന്

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പിന്തുണ ബി.ജെ.പിയെ ഇല്ലാതാക്കാനുള്ള പിന്തുണയാണോയെന്ന് അമിത് ഷാ.

ജനരക്ഷായാത്ര സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. സോളാര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്തിനാണ് സോളാര്‍ റിപ്പോര്‍ട്ടിലെ നടപടി നിര്‍ത്തിവയ്ക്കാന്‍ കാരണം ? ജനരക്ഷായാത്ര കണ്ട് പേടിച്ചിട്ടാണോ എന്നും അമിത് ഷാ പരിഹസിച്ചു.

പിണറായി സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം 13 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടാനാണ് ആഗ്രഹമെങ്കില്‍ വികസനത്തിനും ദാരിദ്ര നിര്‍മ്മാജനത്തിനും വേണ്ടി ഏറ്റുമുട്ടാന്‍ തയ്യാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

സി.പി.എം ആക്രമണം പുത്തരിയല്ല. എപ്പോഴൊക്കെ കേരളത്തില്‍ സി.പി.എം അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ രക്തം ചിന്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എം ഭരണത്തില്‍ കൊലപാതകം അവരുടെ ശൈലിയാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തില്‍ ഉള്ള സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് പോയത് അഴിമതിയില്‍ മുങ്ങിക്കുളിച്ചാണ്. കേരളത്തിലും അത് ആവര്‍ത്തിക്കും അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും ഇനി കേരളത്തിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിലൂടെ ബി.ജെ.പിയെ ഇല്ലാതാക്കാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പാളയത്ത് നിന്നും കാല്‍നടയായി പങ്കെടുത്ത അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

പതിനായിരങ്ങളാണ് തലസ്ഥാനത്ത് ജനരക്ഷായാത്രയില്‍ പങ്കെടുത്തത്.

Top