വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തോക്ക് വാങ്ങുന്നവരുടെ സാഹചര്യം കൂടി പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു.
നിലവിലുള്ള പരിശോധനയ്ക്ക് പുറമെയായിരിക്കും സാഹചര്യ പരിശോധന നടത്തുന്നത്. തോക്ക് വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ത്ഥിയുടെ വെടിവെപ്പില്‍ 17 കുട്ടികളയിരുന്നു കൊല്ലപ്പെട്ടത്. ആക്രമണ സ്വഭാവം കാരണം നിക്കോളാസിനെ സ്‌കൂളില്‍നിന്നു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂളിനുള്ളിലേക്ക് കടന്ന് മറ്റുള്ളവരെക്കൂടി കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന 18-മത്തെ വെടിവെപ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
യുഎസിലെ സ്‌കൂളുകളുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ വെടിവയ്പാണ് ഇപ്പോള്‍ ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാമുകിയുമായുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലുള്ള മര്‍ജൊറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നിന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പിലാണ് കുട്ടികളടക്കം 17 പേര്‍ മരിച്ചത്.