സ്വാശ്രയ ഫീസ് നിര്‍ണയം ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്‌

കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ് രംഗത്ത്.

സ്വാശ്രയ ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആരോഗ്യമന്ത്രി വിഷയത്തില്‍ ശുഷ്‌കാന്തി കാണിച്ചില്ലന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് സജിലാല്‍ അറിയിച്ചു.

സാധാരണക്കാര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതാണ് സര്‍ക്കാര്‍ ഫീസ് നിരക്കെന്നും സജിലാല്‍ വ്യക്തമാക്കി.

ഇതിനിടെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ പുതുക്കി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കുകയും ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമായി വര്‍ധിപ്പിക്കുകയും ചെയതിരുന്നു. എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് ഇവ യഥാക്രമം 20 ലക്ഷം, 6 ലക്ഷം എന്നിങ്ങനെ തുടരും.

സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗസമിതിയുണ്ടാകുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

Top