പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച രേഖകള്‍ പുറത്ത് വിടാനാവില്ലെന്ന് എയര്‍ ഇന്ത്യ

modi

ന്യൂഡല്‍ഹി: സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച രേഖകള്‍ പുറത്ത് വിടാനാവില്ലെന്ന് എയര്‍ ഇന്ത്യ. മോദിയുടെ വിദേശ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് എയര്‍ ഇന്ത്യ ഇങ്ങനെ മറുപടി നല്‍കിയത്. രേഖകള്‍ പുറത്ത് വിടരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമുണ്ടെന്നും മറുപടിയില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.

നവംബര്‍ 2016 മുതലുള്ള മോദിയുടെ വിദേശ യാത്രകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് റിട്ടയേര്‍ഡ് കമോഡോര്‍ ലോകേഷ് ബത്രയാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. എന്നാല്‍, വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന മറുപടിയാണ് ബത്രയ്ക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസും എയര്‍ ഇന്ത്യയും തമ്മില്‍ ഈ വിഷയത്തില്‍ നടത്തിയ ഇ-മെയില്‍ ഇടപാടിന്റെ പകര്‍പ്പും മറുപടിക്കൊപ്പം ചേര്‍ത്തിരുന്നു.

അതേസമയം, വിവരാവകാശ കമ്മീഷന്റെ മറുപടിയെ തുടര്‍ന്ന് ബത്ര എയര്‍ ഇന്ത്യയ്ക്ക് കത്ത് നല്‍കി. മതിയായ കാരണങ്ങളില്ലാതെ വിവരങ്ങള്‍ നല്‍കുന്നത് നിഷേധിക്കാന്‍ അവകാശമില്ലെന്ന് ബത്ര കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിവരങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെ ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

Top