ക്ഷേത്രം അശുദ്ധിയാകും; ദര്‍ബാര്‍ ഹാളില്‍ ദളിത് ചിത്രകാരന്റെ മൃതദേഹത്തോട് അനാദരവ്

ashanthan

കൊച്ചി: എറണാകുളത്ത് ദളിത് ചിത്രകാരന്റെ മൃതദേഹത്തോട് അനാദരവ്. ക്ഷേത്രം അശുദ്ധിയാകും എന്നാരോപിച്ച് മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെതിരെ അടുത്തുള്ള ശിവക്ഷേത്രത്തിലെ കമ്മിറ്റിക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രശസ്ത ചിത്രകാരനായ അശാന്തന്‍ മഹേഷിന്റെ മൃതദേഹത്തോടാണ് ഈ അനാദരവ് കാണിച്ചത്. ദര്‍ബാര്‍ ഹാളിലേക്ക് പ്രതിഷേധവുമായെത്തിയ അമ്പലകമ്മിറ്റിക്കാര്‍ ഹാളിന് മുന്‍വശത്തായി തൂക്കിയിരുന്ന അശാന്തന്‍ മഹേഷിന്റെ ചിത്രമടങ്ങിയ ഫ്‌ളെക്‌സും നശിപ്പിച്ചു.

ലളിത കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അശാന്തന്‍ മഹേഷിന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍, അമ്പല കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. മൃതദേഹം അടുത്തുകൂടി കടന്നുപോയാല്‍ ക്ഷേത്രം അശുദ്ധമാകും എന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.

ദര്‍ബാര്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ഇതാദ്യമായല്ല. അശാന്തന്‍ മഹേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ തുടര്‍ന്ന് കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അശാന്തന്റെ സുഹൃത്തുക്കളും ദര്‍ബാര്‍ ഹാള്‍ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

‘ദര്‍ബാര്‍ ഹാളില്‍ മുന്‍പും മൃതദേഹം വച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യം മുതലെടുത്ത് വിശ്വാസികളെ മുഴുവന്‍ ഒന്നിപ്പിക്കാനുള്ള തീവ്ര ഹിന്ദുത്വവാദികളുടെ ഒരു ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു. മുന്‍പ് ട്രാന്‍സ്‌ജെന്‍ഡര്‍ ക്യാംപ് നടന്നപ്പോഴും സമാനമായ രീതിയില്‍ ഇവര്‍ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു കൊച്ചി പോണേക്കര സ്വദേശിയായ അശാന്തന്‍ മഹേഷിന്റെ അന്ത്യം. കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍, സി.എന്‍.കരുണാകരന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ചിത്രകാരനാണ് അശാന്തന്‍ മഹേഷ്. അശാന്തന്‍ മഹേഷിന്റെ സംസ്‌കാരം ഇന്നലെ വൈകിട്ട് ഇടപ്പള്ളി ശ്മശാനത്തില്‍ നടന്നു.

Top