പത്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് സംഘപരിവാര്‍

ഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സഞ്ജയ് ലീല ബന്‍സാരി ചിത്രം പത്മാവതിക്ക് കേരളത്തിലും ഭീഷണികള്‍ ഉയരുന്നു.

രാജ്യമൊട്ടാകെ ഭീഷണികള്‍ ചിത്രത്തിന് മേല്‍ ഉയരുമ്പോള്‍ സംഘപരിവാര്‍ സംഘടന തന്നെയാണ് കേരളത്തിലും ഭീഷണിയുമായി എത്തുന്നത്.

പത്മാവതി കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ് രംഗത്ത് എത്തിയിരിക്കുകയാണ്.

പ്രദര്‍ശനം നടത്തുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി ഉയരുന്നത്.

പത്മാവതി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമം നടത്തിയാല്‍ തിയേറ്റര്‍ കത്തിക്കുമെന്നും പ്രമുഖ മാധ്യമത്തോട് സുഗ്‌ദേവ് പ്രതികരിച്ചു.

കൂടാതെ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ പത്മാവതിയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യ മന്ത്രി ശിവരാജ് ചൗഹാനും വ്യക്തമാക്കിയിരുന്നു.

ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ക്ഷത്രിയ രജ്പുത് വംശങ്ങള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.

അലാവുദ്ദീന്‍ ഖില്ജിയും, റാണി പത്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ബന്‍സാരിയെയും, പത്മാവതിയുടെ വേഷം അഭിനയിച്ച ദീപികയെയും വധിക്കുന്നവര്‍ക്ക് ക്ഷത്രിയ സമാജം അഞ്ചുകോടി ഇനാം പ്രഖ്യാപിച്ചതും വന്‍ വിവാദമായി മാറിയിരുന്നു.

അതേസമയം, വിവാദ സിനിമ പത്മാവതിക്കെതിരെ സംഘപരിവാറും രജപുത്ര സംഘടനകളും പ്രതിഷേധം ശക്തമായിരിക്കെ സിനിമയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു.

സിനിമയെ സിനിമയായി കാണാന്‍ തയ്യാറാവാതെ അതില്‍ വൈകാരികത ഉയര്‍ത്തി വധഭീഷണി ഉയര്‍ത്തുന്നവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ പറഞ്ഞു.

Top