കശാപ്പ് നിരോധനം ‘ആയുധമാക്കി’ ദേശീയ തലത്തില്‍ പിണറായിയുടെ കൂട്ടായ്മ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിയമത്തിനെതിരെ ഉയര്‍ന്ന ജനവികാരം ദേശീയ തലത്തില്‍ തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കരുനീക്കം.

ഈ നിര്‍ണ്ണായക വിഷയത്തില്‍ യോജിച്ച് നീങ്ങണമെന്ന ആവശ്യവുമായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി കത്തയച്ചു.

ഫെഡറല്‍ സംവിധാനത്തോടുള്ള കടന്നാക്രമണത്തിനെതിരെ ഒന്നിക്കണമെന്നാണ് ആഹ്വാനം.

സിപിഎം പ്രഖ്യാപിത ശത്രുവായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ബിജെപി മുഖ്യമന്ത്രിമാര്‍ക്കുമെല്ലാം കത്തയച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയാണ് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരിക്കുന്നത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധവും, ജനാധിപത്യവിരുദ്ധവും, മതനിരപേക്ഷ വിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്കും കൂടി ഇത് ഇടയാക്കും.

1960-ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് ആക്റ്റിന്റെ കീഴില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ തികച്ചും വിചിത്രമാണ്. ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ല. കേന്ദ്രനിയമത്തിന്റെ കീഴില്‍ ഇപ്പോള്‍ പുതുതായി കൊണ്ടുവന്നിരിക്കുന്ന ഈ ചട്ടങ്ങളുടെ പിന്നില്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. ഭരണഘടനയുടെ 19(1)(g) വകുപ്പ് പ്രകാരം തൊഴിലെടുക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നത് മൂലം യുക്തിരഹിതമായി അടിച്ചേല്‍പിക്കപ്പെട്ട ഈ നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ല.

ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെയും ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു.കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗത്തെയാണ് ഈ ചട്ടങ്ങള്‍ ഗുരുതരമായി ബാധിക്കുക. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഈ നടപടി, പൊതുസംവാദം ഉപേക്ഷിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മറികടന്നുകൊണ്ടും, എടുത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വമായ ജനാധിപത്യതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണിത്.

നിര്‍ദ്ദിഷ്ടചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സംസ്ഥാന നിയമനിര്‍മാണസംവിധാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍, അതത് സംസ്ഥാനങ്ങളുടെ സാമൂഹികസാംസ്‌കാരികസാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമനിര്‍മാണം നടത്തുവാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.

Top