അഫ്‌റസൂലിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ചതില്‍ ഒട്ടും കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍

shambulal

രാജസ്ഥാന്‍: ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് തനിക്ക് ഒട്ടും കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയില്‍ മുസ്ലിം വിദ്വേഷത്തെ കുറിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്. തന്റെ ജീവന് ജയിലില്‍ ഭീഷണിയുണ്ടെന്നും ശംഭുലാല്‍ വീഡിയോവില്‍ പറയുന്നു. അധികൃതര്‍ വളരെ സുരക്ഷിതമായ ജയിലിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വസുദേവ് ബ്രാഹ്മണ്‍ എന്ന ഒരു തടവുകാരന്‍ വന്ന് ഇസ്ലാമിനെ വിമര്‍ശിക്കുകയും തനിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ ബ്രഹ്മണനല്ലെന്ന് പിന്നീട് മനസിലായിരുന്നു. എന്നാല്‍,  സംശയമുണ്ട്. അയാള്‍ ജിഹാദിയാണെന്ന് കരുതുന്നതെന്നും തന്നെ അവര്‍ കൊലപ്പെടുത്തുമെന്നും വിഡിയോവിലൂടെ ശംഭുലാല്‍ പറയുന്നുണ്ട്.

ജയിലിനുള്ളില്‍ വെച്ച് ഷൂട്ട് ചെയ്ത വിഡിയോയില്‍ അഫ്‌റസൂല്‍ ഖാനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച വിഡിയോയാണ് പുറത്തിറങ്ങിയത്. ഇതിനായി നേരത്തെ തയാറാക്കിയ കുറിപ്പ് നോക്കിയാണ് ശംഭുലാല്‍ സംസാരിക്കുന്നത്. സംസാരിക്കുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണും ഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, വിഡിയോ ചിത്രീകരിച്ചെന്ന പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചാവും ശംഭുലാല്‍ വിഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍, ജയിലില്‍ ഇയാളുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് അന്യ സംസ്ഥാന തൊഴിലാളിയായ അഫ്‌റസുല്‍ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതംമാറ്റാന്‍ അഫ്രസുല്‍ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ കൊലപാതകത്തിന് കാരണമായി പ്രതി ശംഭുലാല്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയായ അഫ്‌റസൂല്‍ രാജ് സമന്തില്‍ കരാര്‍ തൊഴിലാളിയായിരുന്നു. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു വരുകയായിരുന്ന ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസൂലിനെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

Top