നടിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് ;സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയതായി രൂപീകരിച്ച വനിതാ സിനിമ താരങ്ങളുടെ സംഘടന പ്രതിനിധികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മഞ്ജു വാര്യരുടെ മുന്‍കൈയിലാണ് പുതിയ സംഘടന പിറവിയെടുത്തത്.

ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കുന്നതിനുളള സംവിധാനമുണ്ടാകണം. ഡ്രൈവര്‍മാരായി നിയോഗിക്കപ്പെടുന്നവരുടെ പൂര്‍വചരിത്രം പരിശോധിക്കുന്നതിന് പൊലീസിന്റെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Top