കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിടി തോമസ് എം എല്‍ എ രംഗത്ത്.
പ്രതികള്‍ സംഭവദിവസം രക്ഷപ്പെട്ടതില്‍ ഡിജിപിയുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് അദ്ദേഹത്തെ ആരെങ്കിലും സ്വാധീനിച്ച് ചെയ്യിച്ചതാണെങ്കിലും കണ്ട് പിടിക്കണം.
മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുത്താണ് സ്ഥലം എം എല്‍ എ കൂടിയായ പിടി തോമസ് ആഞ്ഞടിച്ചത്.
സംവിധായകന്‍ ലാല്‍ ,രാത്രി പതിനൊന്ന് മണിക്ക് ബഹ്‌റയെ വിളിച്ചു വിവരം പറഞ്ഞുവെന്നാണ് മാധ്യമ പ്രവര്‍ത്തകരോടും തന്നോടും പറഞ്ഞിട്ടുള്ളത്. റേഞ്ച് ഐജിയേയും കമ്മീഷണറേയും ഡിജിപി വിവരം അറിയിച്ചിട്ടില്ലന്നാണ് മനസ്സിലാക്കുന്നത്.
രാത്രി 12.30ഓടെ ഐജി വിജയനെയും കമ്മീഷണറെയും താന്‍ വിളിച്ച് വിവരം പറയും വരെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉദ്യോഗസ്ഥര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലന്നാണ് സംസാരത്തില്‍ നിന്ന് മനസ്സിലായതെന്ന് പിടി തോമസ് പറഞ്ഞു.
തൃക്കാക്കര അസി.കമ്മീഷണറെയും മൂന്ന് പൊലീസുകാരെയും മാത്രമാണ് നടിയെ കാണാന്‍ ലാലിന്റെ വീട്ടില്‍ ചെന്ന തനിക്ക് കാണാന്‍ കഴിഞ്ഞത്.
ഡ്രൈവര്‍ മാര്‍ട്ടിനില്‍ സംശയം തോന്നി ഞങ്ങളാണ് അവനെ പിടിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. മാര്‍ട്ടിനെ ആശുപത്രിയില്‍ സുഹവാസത്തിന് കൊണ്ട് പോകുവാനായിരുന്നു പൊലീസ് നീക്കം നടത്തിയതെന്നും പിടി ആരോപിച്ചു.
പള്‍സര്‍ സുനിയുടെ മൊബൈല്‍ ലൊക്കേഷന്‍ ഗാന്ധിനഗര്‍ ആണെന്നറിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടിക്കാന്‍ കഴിയാതിരുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തിനു ശേഷം നടപടികള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് എറണാകുളത്ത് നിന്ന് രക്ഷപ്പെട്ട് പ്രതിക്ക് ആലപ്പുഴയിലും കോയമ്പത്തൂരിലുമെല്ലാം സഞ്ചരിക്കാന്‍ കഴിഞ്ഞത്.
ഡിജിപി ലോക് നാഥ് ബഹ്‌റ നല്ലൊരു മാനു പുലറേറ്ററാണെന്നും മുന്‍പ് എറണാകുളം കമ്മീഷണറായിരുന്ന കാലത്ത് തനിക്ക് ആ കാര്യം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും പി ടി തോമസ് പറഞ്ഞു.
അക്കാലത്ത് ഒരു പാവപ്പെട്ട വ്യാപാരിയുടെ പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടപ്പോള്‍ എം എല്‍ എക്കു മുകളില്‍ എങ്ങനെ
കളിക്കണമെന്ന് തനിക്കറിയാമെന്നാണ് അയാള്‍ വ്യാപാരിയോട് പറഞ്ഞിരുന്നത്.
നടിയെ തട്ടികൊണ്ട് പോകുന്നതിനായി ഒരു മാസം മുന്‍പ് തയ്യാറെടുപ്പ് നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സിന്റെ ഗുരുതര വീഴ്ചയാണെന്നും പിടി തോമസ് കുറ്റപ്പെടുത്തി.
അതേസമയം വ്യാഴാഴ്ച ഉച്ചയോടെ എറണാകുളം സിജിഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയേയും കൂട്ടു പ്രതിയായ വിജേഷിനേയും കോടതി മുറിക്കുള്ളില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ഇരുവരേയും ആലുവയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.