നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും.

അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് ഉള്‍പ്പെടെ 11 പ്രതികളാണ് ഉള്ളത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാകും.

കേസില്‍ മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും.

പൾസർ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം.

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ പൊലീസ് കോടതിയില്‍ എതിര്‍ക്കുവാനാണ് സാധ്യത.

ദുബായില്‍ പോകാന്‍ അങ്കമാനി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ചൊവ്വാഴ്ചയാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

ഇതിനിടെ ജാമ്യം ലഭിച്ച ദിലീപിനെ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

ആലുവ പൊലീസ് ക്ലബ്ബില്‍ രണ്ടര മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. നോട്ടീസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടനെ വിളിച്ചു വരുത്തുകയായിരുന്നു.

Top