നടിക്കെതിരെ ഉണ്ടായത് കൂട്ട മാനഭംഗം; പുറത്ത് വിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്ന് പ്രോസിക്യൂഷന്‍

pulsar suni

കൊച്ചി: നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗമാണെന്നും പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ ഇല്ലാതെയും കേസ് തെളിയിക്കാനാകും. പ്രതികള്‍ ചെയ്തത് നീലച്ചിത്രം പകര്‍ത്തലാണ്. പിന്നെ വീണ്ടും ആവശ്യപ്പെടുന്നത് വിചിത്രവും ഇരയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിച്ചതാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദൃശ്യങ്ങള്‍ പ്രതികളുടെ കൈയിലെത്തിയാല്‍ ഇര ആജീവാനന്തം ഭീതിയിലാകും. പ്രതിയുടേതിനേക്കാള്‍ ഇരയുടെ അവകാശത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം, ദൃശ്യങ്ങള്‍ നേരത്തെ കണ്ടതല്ലേയെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. അങ്കമാലി കോടതിയില്‍ വെച്ച് ഒരിക്കല്‍ പരിശോധിച്ച ദൃശ്യം വീണ്ടും എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു.

എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. അത് നടിയുടെ ശബ്ദമാണോ എന്ന് സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പൊലീസ് ഇക്കാര്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Top