അഭിമന്യു വധം; എസ്.എഫ്.ഐയെ പ്രതിരോധത്തിലാക്കി എ.ഐ.എസ്.എഫ് !

കൊച്ചി: എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗവും മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം സി.പി.ഐ. വിദ്യാര്‍ത്ഥി സംഘടനയും.

കൊലപാതകം നടന്ന് 12 ദിവസം പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ രംഗത്തു വന്ന എ.ഐ.എസ്.എഫ് ആഭ്യന്തര വകുപ്പിനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആഞ്ഞടിച്ച എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വികാരമാണ് പരസ്യമായി പ്രകടിപ്പിച്ചത്.

പൊലീസ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ എസ്.എഫ്.ഐ നേതൃത്വത്തിന്റെ നിലപാടിനെതിരായ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ സംഘടനാ പരമായി ഉപയോഗപ്പെടുത്താനാണ് എ.ഐ.എസ്.എഫ്. നീക്കം.

ഈ സാഹചര്യം അനുകൂലമാക്കാന്‍ കെ.എസ്.യുവും എ.ബി.വി.പിയും രംഗത്തിറങ്ങിയിട്ടുണ്ട്.

കേസ് സി.ബി.ഐ അന്വേഷിക്കണമെന്നതാണ് ഇരു സംഘടനകളുടെയും ആവശ്യം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കെ.എസ്.യു ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്.

അന്വേഷണങ്ങളും, റെയ്ഡുകളും നടക്കുന്നതല്ലാതെ പ്രധാന പ്രതികളിലേക്ക് പൊലീസ് എത്തുന്ന സൂചനകള്‍ കാണുന്നില്ലെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.

കൊലപാതകത്തിലെ പ്രധാന പ്രതികള്‍ വിദേശത്തേക്കു കടന്നു എന്ന പൊലീസ് ഭാഷ്യം വന്‍ അനാസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും, ഇപ്പോള്‍ അറസ്റ്റിലായ ചില പ്രതികള്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ പൊലീസിനു കൈമാറിയവരാണെന്നും എഐഎസ്എഫ് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും ആവശ്യപ്പെട്ടു.

സാമൂഹിക പ്രതിബദ്ധതയും, തികഞ്ഞ ഇടതുപക്ഷ വീക്ഷണവുമുള്ള അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്താനുള്ള മത തീവ്രവാദ സംഘടനയുടെ ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രത പൊലീസ് കാട്ടണമെന്നും, പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാവുകയും ഈ സാഹചര്യങ്ങളെ മുതലെടുത്തു വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ശക്തികള്‍ക്കു കരുത്തു പകരുകയും ചെയ്യുമെന്നും എഐഎസ്എഫ് പറഞ്ഞു.

Top