മഹാരാജാസിനെ സംരക്ഷിക്കുന്നത് മനശക്തിയും’മാരകായുധങ്ങളുമാണ്’ ; ആഷിഖ് അബു

കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തിയ വിവാദ സംഭവത്തില്‍ പ്രതികരിച്ച് മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ആഷിഖ് അബു രംഗത്ത്.

കൊച്ചി പോലൊരു നഗരത്തിന്റെ നടുവില്‍ ഇന്നും മഹാരാജാസ് ക്രിമിനല്‍ താവളമല്ലാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമ വാഴ്ചയല്ലെന്നും വിദ്യാര്‍ത്ഥികളുടെ മനഃശക്തിയും മേല്‍പറഞ്ഞ ‘മരകായുധങ്ങളുമാണ് എന്ന് ആഷിഖ് അബു പ്രതികരിച്ചു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മഹാരാജാസിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം.

അന്നത്തെ പ്രിൻസിപ്പാൾ കാമ്പസ്സിൽ നിന്ന് ഒരു ക്രിമിനലായ ഒരു ഔട്ട് സൈടറെ പിടികൂടുന്നു. പ്രിൻസിപ്പാളിന്റെ കൂടെ വിരമിക്കാറായ ഒരമ്മാവൻ (പ്യൂൺ) മാത്രം. പിടിയിലകപ്പെട്ട ഗുണ്ടാത്തലവൻ പ്രിൻസിപ്പാളിന്റെ കോളറിന് കയറിപ്പിടിച് ഭിത്തിയിലോട്ടുചേർത്തു ഉയർത്തുന്നു. ഗുണ്ടയുടെ കൂടെ മൂന്നുനാലുപേർ ചേരുന്നു, ദേഹത്തൊളിപ്പിച്ചു വെച്ച ചെറിയ വാളുകളും കത്തികളും പുറത്തെടുത്തു അവർ നിമിഷനേരം കൊണ്ട് ഭീതി പടർത്തി. കണ്ടുനിന്ന പ്രീഡിഗ്രി ആദ്യവർഷ വിദ്യാത്ഥികളായ ഞങ്ങളെല്ലാവരും ഞെട്ടിനിൽക്കുന്നു. പെൺകുട്ടികൾ ചിതറിയോടുന്നു. കൂട്ടകൊലവിളികളും അതിന്റെയും മീതെ കുട്ടികളുടെ നിലവിളികളും. പ്രിൻസിപ്പാളിനെ രക്ഷിക്കാൻ ചെന്ന പാവം അമ്മാവൻ ഒരു ഗുണ്ടയുടെ ചെറിയൊരു തള്ളലിൽ തെറിച്ചു താഴെ വീഴുന്നു. പല തവണ പ്രണയം നിഷേധിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ എത്തിയതാണ് ഗുണ്ടാത്തലവനും സംഘവും നന്നായി മദ്യപിച്ചതു കൊണ്ടാവണം പെൺകുട്ടിയുടെ മുൻപിൽവെച്ചു പ്രിൻസിപ്പൽ പിടിച്ചപ്പോൾ അവൻ അത് മഹാരാജാസ് ആണെന്ന് മറന്നുപോയത്. വളരെപ്പെട്ടെന്ന് ഭീതിപരത്തി രക്ഷപ്പെടുക എന്നതായി പിന്നീടവരുടെ വഴി. അപമാനിതനും പരിക്കേറ്റവനുമായ പ്രിൻസിപ്പാൾ, ഭയന്നോടുന്ന കുട്ടികൾ, ഞങ്ങൾ കുറച്ചുപേർ ഒന്നും ചെയ്യാനാവാതെ നിശ്ചലമായി നിൽക്കുന്നു.

പിന്നീട് കേട്ടത് ഒരിരമ്പലാണ്…
യൂണിയൻ ഓഫീസിൽ നിന്നുള്ള ഇരമ്പൽ ഇടനാഴികൾ കടന്ന് കെമിസ്ട്രി ബ്ലോക്കിന്റെ പിന്നിലെത്തുമ്പോൾ എല്ലാ കൊലവിളികളും ആക്രോശങ്ങളും അതിന്റെ ഉച്ചസ്ഥായിയിൽ. കൈയ്യിൽ കിട്ടിയ ഡെസ്കിന്റെ കാലുകളും, സ്പോർട്സ് റൂമിൽ നിന്നുള്ള ഹോക്കി സ്റ്റിക്കുകളും ജനാലകളുടെ ഇരുമ്പഴികളും മൺവെട്ടിയുടെ പിടിയും ഇഷ്ടികക്കഷ്ണങ്ങളും ബൈക്കിന്റെ ചെയിനും ക്രിക്കറ്റ് സ്റ്റമ്പും പെയിന്റ് മേടിച്ച പാട്ട ബക്കറ്റും ആയുധങ്ങളാക്കി ഇരമ്പിവന്ന ഒരുകൂട്ടം എസ് എഫ് ഐ ക്കാരുടെ ദൃശ്യം അതുകണ്ടവരാരും മറക്കാൻ സാധ്യതയില്ല.

കൊച്ചി പോലൊരു നഗരത്തിന്റെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിക്കുന്നെങ്കിൽ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ചയല്ല, പ്രിൻസിപ്പാളെന്നോ, അധ്യാപകനെന്നോ, വിദ്യാർത്ഥിയെന്നോ വ്യസ്ത്യസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ചുനിർത്തിയ വിദ്യാർത്ഥികളുടെ
മനശക്തിയും മേൽപറഞ്ഞ ‘മരകായുധങ്ങളുമാണ്’
#മഹാരാജാസിനൊപ്പം

Top