സുപ്രീംകോടതി വിധിച്ച പിഴ മുഖ്യമന്ത്രി കയ്യില്‍ നിന്ന് അടക്കണമെന്ന് ആം ആദ്മി

കൊച്ചി: ടിപി സെന്‍കുമാറിനോട് വൈര്യനിര്യാതനബുദ്ധിയോടെ പെരുമാറിയതിന്റെ ഫലമായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു മേല്‍ വിധിച്ച 25,000 രൂപയും, ആ കേസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ചിലവാക്കിയ പണവും, മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളോ, പാര്‍ട്ടിയോ തിരിച്ചടക്കെണ്ടതാണെന്ന് ആം ആദ്മി.

അത്തരം ഒരു പിഴ അടയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് യാതൊരു ബാദ്ധ്യതയും ഇല്ല. രാഷ്ട്രീയ കക്ഷികളും, അവരുടെ പിണിയാളുകളും, അധികാരം ഉപയോഗിച്ചു നടത്തുന്ന ദുര്‍വ്യയങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ ബാധ്യത ആവുന്ന തുടരാന്‍ പാടില്ലന്നും പാര്‍ട്ടി വ്യക്തമാക്കി.

ഇതൊരു മാതൃക ആയി സ്വീകരിച്ച് ടിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മുടക്കിയ ചിലവും, അതിനു വേണ്ട പിഴയും അടക്കമുള്ള തുക ഉടനെ
തന്നെ സര്‍ക്കാര്‍ ഖജനാവില്‍ പിണറായി വിജയനും കൂട്ടരും കെട്ടി വയ്ക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ഒരു കേസിനു പോകേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ലന്നും ടി പി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കാന്‍ നല്‍കിയി വിധി ലംഘിക്കാന്‍ കാണിക്കുന്ന തത്രപ്പാട് നിയമപരമല്ലന്നും മറിച്ചു വ്യക്തിപരവും രാഷ്ട്രീയമാണെന്നും കേരളീയ സമൂഹം തിരിച്ചറിയുന്നുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി പൊതു പണം ചിലവഴിക്കുന്ന രീതി കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അതിനു മാതൃകാപരമായിരിക്കണം ഈ നടപടിയെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി.

Top