എ.എ.പി മന്ത്രിമാരുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നു വൈകിട്ട് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രസര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നാരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

അതേസമയം പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നു ഡല്‍ഹി മെട്രോയുടെ അഞ്ച് സ്റ്റേഷനുകള്‍ അടച്ചു. ഇന്നുച്ചയ്ക്ക് 12 മണിയോടെ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗ് സ്റ്റേഷനാണ് ആദ്യം അടച്ചത്. സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജനപഥ് സ്റ്റേഷനുകള്‍ രണ്ടുമണിയോടെയും അടച്ചു. അതേസമയം സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സ്റ്റേഷനില്‍ ഇന്റര്‍ചേഞ്ച് സര്‍വീസുകളുണ്ടായിരിക്കുമെന്നും അറിയിച്ചു.

പ്രതിഷേധ മാര്‍ച്ച് കടന്ന് വരുന്ന വഴികളിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമീപപ്രദേശങ്ങളിലുമെല്ലാം നൂറുകണക്കിനു പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ മാര്‍ച്ച് മണ്ഡി ഹൗസില്‍നിന്നാണ് ആരംഭിക്കുക. അതേസമയം പ്രതിഷേധ മാര്‍ച്ചിന് പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ അക്രമരഹിത മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഐ എ എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോടു കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അരവിന്ദ് കേജ്രിവാളും മറ്റു നാലുമന്ത്രിമാരും ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ ഏഴുദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലെ സ്വീകരണമുറിയിലാണു കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി കെജ്രിവാളും മൂന്നു മന്ത്രിമാരും ഗവര്‍ണറുടെ ഓഫിസിലെത്തിയത്. എന്നാല്‍, ചര്‍ച്ചക്കുപോലും അവസരം നല്‍കാതെ വന്നതോടെയാണ് നാലു പേരും വെയ്റ്റിങ് റൂമില്‍ സമരം തുടങ്ങിയത്. ഇതോടെ ഗവര്‍ണര്‍ പ്രവര്‍ത്തനം സ്വന്തം വസതിയിലേക്കു മാറ്റി.

റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള എ.എ.പി സര്‍ക്കാറിന്റെ പദ്ധതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതും പ്രതിഷേധ വിഷയമാണ്. ഡല്‍ഹിയിലെ പ്രതിസന്ധി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്. ഐ.എ.എസുകാരുടെ ശീതസമരം അവസാനിപ്പിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദേശിക്കണമെന്നാണ് കോടതിക്കു മുമ്പാകെ എത്തിയിട്ടുള്ള ഒരു ഹര്‍ജി. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ഓഫിസില്‍ നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊന്ന്.

Top