93 age old man success against nilambur mla pv anwar land scam case

മലപ്പുറം: സി.പി.എം സംസ്ഥാന നേതൃത്വം ശാസിച്ചതിനെ തുടര്‍ന്ന് ഭൂമി തട്ടിപ്പു കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ കോടതിയില്‍ പണമടച്ച് കേസില്‍ നിന്നും തടിയൂരി. ഇതോടെ ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ 93 വയസായ കുടിയേറ്റ കര്‍ഷകന്‍ മഞ്ചേരി മാലാംകുളം വാഴത്തോട്ടില്‍ സി.പി ജോസഫിന്റെ ഒമ്പതു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനാണ് വിജയമായത്.

പാര്‍ട്ടിയെയും ഇടതുമുന്നണിയെയും നാണം കെടുത്തിയെന്നു പറഞ്ഞ് ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ച എം.എല്‍.എയെ സംസ്ഥാന നേതൃത്വം ശാസിച്ചതോടെയാണ് കേസ് പരിഗണിക്കുന്ന 21ലേക്കു കാത്തു നില്‍ക്കാതെ അതുവരെയുള്ള പരിശസഹിതം ഇന്നു തന്നെ അന്‍വര്‍ 1,14270 രൂപ അടച്ചത്.

പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരവമായി ഇടപെടുകയും എം.എല്‍.എയെ നിയന്ത്രിക്കണമെന്ന് സി.പി.എം ജില്ലാ നേതൃത്വത്തിനു നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഇതോടെ രാവിലെ തുകക്കുള്ള ചെക്കുമായി എത്തിയെങ്കിലും വാദിഭാഗം അഭിഭാഷകന്‍ ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ എന്നു പറഞ്ഞതോടെ ഡി.ഡിയാക്കി നല്‍കുകയായിരുന്നു. കണക്ക് വീണ്ടും കൂട്ടിനോക്കണമെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച് കേസ് 21ന് പരിഗണനക്കു വെച്ചിരുന്നു.

ഫെബ്രുവരി 2ന് എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ശാസിച്ചതോടെ അതുവരെയൊന്നും കാക്കാതെയാണ് 21വരെയുള്ള പലിശ സഹിതം ഇന്നു തന്നെ ഡിഡി കൈമാറിയത്. ഇതോടെ കേസ് അവസാനിച്ചു.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി പി ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു.

എന്നാല്‍ രാത്രി ജെസിബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി തട്ടിയെടുത്തു. 2008ലാണ് ഇതിനെതിരെ ജോസഫ് മഞ്ചേരി സബ് കോടതിയെ സമീപിച്ചത്.

ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന് 2014ല്‍ കോടതി വിധി വന്നു. എന്നാല്‍ ആറുമാസമായിട്ടും പണം നല്‍കാതിരുന്നതോടെ ജോസഫ് വിധി നടത്തിത്തരാന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

പി.വി അന്‍വര്‍ നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഇതേ കേസില്‍ അറസ്റ്റു വാറന്റുണ്ടായിരുന്നു. Express Kerala-യാണ് ഈ വാര്‍ത്ത ആദ്യം നല്‍കിയത്. ഇതോടെ പണമടച്ച് പ്രശ്‌നം തീര്‍ക്കണമെന്നാണ് സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചത്.

എന്നാല്‍ 10 ലക്ഷം രൂപ അടച്ച് ബാക്കി തുകക്ക് അഞ്ചു ഗഡുക്കള്‍ വാങ്ങുകയായിരുന്നു അന്‍വര്‍. എം.എല്‍.എയായപ്പോള്‍ ഇതില്‍ വീഴ്ചവരുത്തിയതിനാണ് കോടതി 12ന് വീണ്ടും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.
ഇതോടെ എം.എല്‍.എയില്‍ നിന്നും സി.പി.എം നേതൃത്വം വിശദീകരണം തേടിയിരുന്നു.

അറസ്റ്റ് വാറണ്ട് വന്നതോടെ അവശേഷിക്കുന്ന മുഴുവന്‍ തുകക്കുമുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 13ന് എടുത്തെങ്കിലും വാദിഭാഗം അഭിഭാഷകന്‍ പി.എ പൗരന്‍ ഓഫീസ് പൂട്ടിപോയതിനാല്‍ കൈമാറാനും വാറണ്ട് പിന്‍വലിപ്പിക്കാനുമായില്ലെന്നാണ് എം.എല്‍.എ വിശദീകരിച്ചത്.

എന്നാല്‍ പലിശസഹിതം 3,36,719 രൂപ അടക്കേണ്ടിടത്ത് 2,22804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കോടതിയില്‍ എം.എല്‍.എയുടെ അഭിഭാഷകന്‍ ഹാജരാക്കിയത്. ഇത് അംഗീകരിക്കാന്‍ ജഡ്ജി കെ.പി പ്രദീപ് തയ്യാറായില്ല. തുക പൂര്‍ണ്ണമായും അടക്കാതെ വാറണ്ട് പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ശക്തമായി ഇടപെട്ട് എം.എല്‍.എയെ ശാസിച്ച് പണമടക്കാന്‍ നിര്‍ദ്ദേശിച്ചത്.

നേരത്തെ നിലമ്പൂര്‍ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.

അന്ന് മൂന്നു ദിവസനത്തിനകം എസ്.ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.

എന്നാല്‍ സി.പി.എം നേതൃത്വം കര്‍ക്കശ നിലപാടെടുത്തതോടെ എം.എല്‍.എ സമരപ്രഖ്യാപനം വിഴുങ്ങുകയായിരുന്നു. എം.എല്‍.എക്കെതിരെ കേസെടുത്ത പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗനെ സ്ഥലം മാറ്റാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായതുമില്ല.

Top