ന്യൂഡല്‍ഹി : ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. രാജ്യസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. 2014ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവരുമാണെന്ന് മന്ത്രി വെളിപ്പെടുത്തി.
കൂട്ടശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
2014ല്‍ മൂസില്‍ നഗരം ഐ.എസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവേയാണ് തീവ്രവാദികളുടെ പിടിയിലായത്.
ദിവസങ്ങള്‍ക്ക് ശേഷമാണ് മൂസല്‍ ഐ.എസില്‍ നിന്ന് മോചിപ്പിക്കുന്നത്. തുടര്‍ന്ന് വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിനെ ഇറാഖിലേക്ക് അയച്ചിരുന്നതായും മന്ത്രി അറിയിച്ചു.
ഒരു ആശുപത്രി നിർമാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നത്.