തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രിയരായ രണ്ട് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട് !
നേരത്തെ വന്ന വാർത്തകൾക്ക് സ്ഥിരീകരണം നൽകുന്ന രൂപത്തിൽ നിർണ്ണായകമായ വിവരം പുറത്ത് വിട്ടത് പ്രമുഖ മാധ്യമമാണ്. അമിത് ഷായുടെ നീക്കങ്ങൾ ഉദ്ധരിച്ചാണ് വാർത്ത.
രണ്ട് കോൺഗ്രസ്സ് നേതാക്കളെയും ബിജെപി പാളയത്തിലെത്തിച്ചാൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സർവേയിലെ റിപ്പോർട്ടെന്നാണ് വാർത്ത. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം അറിയിക്കാൻ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ടത്രെ.
തമിഴ്നാട്ടിൽ എഐഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന ബിജെപി പദ്ധതിയുടെ വിജയത്തോടെ കേരളത്തിലേക്കും തെലങ്കാനയിലേക്കും പാർട്ടി ശ്രദ്ധ തിരിക്കും. കേരളത്തിലെ പദ്ധതി നടപ്പാക്കൽ അമിത് ഷാ നേരിട്ട് ഏറ്റെടുക്കും.
ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെ പ്രവർത്തനകേന്ദ്രം ബെംഗളൂരുവിലേക്കു മാറ്റിയിട്ടുണ്ട്.
കേന്ദ്ര നേതൃത്വം മുൻപു നിയോഗിച്ചിരുന്ന നേതാക്കളുമായി ആർഎസ്എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്. ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. തെലങ്കാനയിൽ ടിആർഎസിനെ പിളർക്കാനായി പാർട്ടി എംപി ജിതേന്ദർ റെഡ്ഡിയുമായി ബിജെപി നേതൃത്വം കൂടിയാലോചനകൾ ആരംഭിച്ചതായും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.