dgp dirctly control high tech cell,its willbe headachs for cm

തിരുവനന്തപുരം: ഡിജിപിയുടെ ‘മൂക്കിനു ‘ താഴെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് സെല്‍ മുഖ്യമന്ത്രിക്ക് ബാധ്യതയാകുന്നു.

മുഖ്യമന്ത്രി പിണറായിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ ഹൈടെക് സെല്‍ സ്വീകരിച്ച നിലപാടില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

സംസ്ഥാനത്ത് ഏറ്റവും അധികം മാധ്യമവേട്ടക്ക് ഇരയായ പിണറായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ വിമര്‍ശനങ്ങളെ ഭയക്കുന്നുവെന്ന പ്രചരണം തന്നെ അടിസ്ഥാന രഹിതമാണെന്നാണ് സിപിഎം നേതൃത്വവും ചൂണ്ടി കാട്ടുന്നത്.

ഐ ടി ആക്ട് പ്രകാരം വരുന്ന കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിക്കാനുള്ള അധികാരം പൊലീസിനുണ്ടെങ്കിലും അത് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന്റെ പേരിലാക്കി. ചിത്രീകരിക്കാന്‍ വഴി ഒരുക്കിയ ഹൈടെക് സെല്ലിന്റെ നടപടി ന്യായീകരിക്കതക്കതല്ലന്നാണ് വിമര്‍ശനം.

പ്രത്യേകിച്ച് പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത വേണമെന്ന ആവശ്യം ഉയര്‍ന്ന സിപിഎം സംസ്ഥാന നേതൃയോഗം തലസ്ഥാനത്ത് നടക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു വിവാദമുണ്ടായത് ഗൗരവപരമായാണ് സിപിഎം നേതൃത്വം നോക്കി കാണുന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് വന്ന സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ, പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല.

കടുത്ത വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പോലും നടപടി എടുക്കാതെ ഒളിച്ചുകളിക്കുന്ന പൊലീസ്, മുഖ്യമന്ത്രിക്കെതിരായി പോസ്റ്റിടുന്ന ട്രോളന്‍മാരെ മാത്രം ‘കുരുശിലേറ്റാന്‍’ ശ്രമിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവാന്‍ വഴി ഒരുക്കിയത്.

ഈ നടപടി തന്നെ ട്രോളാക്കി പരിഹസിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഹൈടെക് സെല്ലിനെതിരെ ആഞ്ഞടിച്ചത്.

മറ്റൊരാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് അതുപയോഗിച്ച് പോസ്റ്റിടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണെന്നാണ് ഡിജിപി വിശദീകരണത്തില്‍ ചൂണ്ടി കാണിക്കുന്നത്.

ഒരു പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിയെയും പ്രസ്തുത പത്രപ്രവര്‍ത്തകനെയും അപമാനിക്കുന്നുവെന്ന് ചൂണ്ടി കാണിച്ച പരാതിയില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന അറിയിപ്പുമാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടില്ലന്നുമാണ് ഡിജിപിയുടെ വാദം.

തന്റെ വാദം ന്യായീകരിക്കുന്നതിനായി പ്രധാനമന്ത്രിക്കെതിരെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്ത കാര്യവും ഡിജിപി ബഹ്‌റ ചൂണ്ടി കാട്ടിയിട്ടുണ്ട്.

അതെ സമയം ഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന ഹൈടെക് സെല്ലിന്റെ പാളിച്ചകള്‍ മറച്ചു പിടിക്കാന്‍ പ്രധാനമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിയുടെയും കാര്യങ്ങള്‍ ചൂണ്ടികാട്ടിയത് ശരിയായില്ലെന്ന അഭിപ്രായവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Top