newzealand win

ഹാമില്‍ട്ടണ്‍: ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്തു.

280 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് അഞ്ച് ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 180 റണ്‍സോടെ പുറത്താകാതെ നിന്ന ഗുപ്റ്റലിന്റെ 12ാം ഏകദിന സെഞ്ചുറിയാണ് കിവീസിന് വിജയം സാധ്യമാക്കിയത്. 138 പന്തില്‍ 13 ഫോറും 11 സിക്‌സും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. 66 റണ്‍സ് നേടിയ റോസ് ടെയ്‌ലര്‍ മികച്ച പിന്തുണ നല്‍കി.

വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് വന്നപ്പോള്‍ തന്നെ ഓപ്പണര്‍ ഡീന്‍ ബ്രൗണ്‍ലി (നാല്) പവലിയനില്‍ മടങ്ങിയെത്തി.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (21) കൂടി വീണതോടെ അവരുടെ സ്‌കോര്‍ 77/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ഗുപ്റ്റിലിന് കൂട്ടായി ടെയ്‌ലര്‍ എത്തിയതോടെ സ്‌കോറിംഗ് വേഗത്തില്‍ മുന്നോട്ടുനീങ്ങി. ഇരുവരും ചേര്‍ന്ന് 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറി നേടിയ ഗുപ്റ്റിലാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി. എ.ബി.ഡിവില്ലിയേഴ്‌സ് (പുറത്താകാതെ 72), ഫാഫ് ഡുപ്ലസിസ് (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹാഷിം ആംല 40 റണ്‍സ് നേടി പുറത്തായി. കിവീസിനായി ജീതന്‍ പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Top