ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനവും ഇന്ത്യ തൂത്ത് വാരി. 168 റണ്‍സിനാണ് ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തത്.

ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 70 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ആറ് റണ്‍സില്‍ നില്‍ക്കെ ധവാന്റെ വിക്കറ്റ് നഷ്ടമായത് മാത്രമാണ് തിരിച്ചടിയായത്. രണ്ടാം വിക്കറ്റില്‍ കോഹ്ലി-ശര്‍മ സഖ്യം 219 റണ്‍സ് ചേര്‍ത്ത് തിരിച്ചടിച്ചു. 27.3 ഓവറിലാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഇരുവരും സൃഷ്ടിച്ചത്.

വിരാട് കോഹ്ലി (131), രോഹിത് ശര്‍മ്മ (104) എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 350 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ 50 റണ്‍സും ധോണി 49 റണ്‍സും എടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി എയ്ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റും വിശ്വ, ഫെര്‍ണാണ്ടോ, അകില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഏകദിന ക്രിക്കറ്റിലെ ഇരുപത്തിയൊമ്ബതാമത്തെ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വെറും 96 പന്ത് നേരിട്ട കോലി 17 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. രോഹിത് ശര്‍മ്മയുടെ പതിമൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് കൊളംബോയില്‍ നേടിയത്. 88 പന്ത് മാത്രം നേരിട്ട രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. കോലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Top