ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.
ജനന സര്‍ട്ടിഫിക്കറ്റിന് പകരം ആധാറോ പാന്‍ കാര്‍ഡോ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷ ലഘൂകരിക്കുന്നതിനായാണ് ഇത്തരത്തിലുള്ള നടപടികള്‍.
നിലവിലെ പാസ്‌പോര്‍ട്ട് നിയമ പ്രകാരം 1989 ജനുവരി 26 നോ അതിനു ശേഷമോ ജനിച്ചവര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷ സമപ്പിക്കുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് നിര്‍ബന്ധമായിരുന്നു.
ഇതി മുതല്‍ ജനന തീയ്യതി ഉള്‍പ്പെടുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളോ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ഏത് രേഖയും ഹാജരാക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് രേഖകളോ പെന്‍ഷന്‍ രേഖകളോ ഹാജരാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
പുതിയ പാസ്‌പോര്‍ട്ടുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇംഗ്‌ളീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. 60 വയസിന് മുകളിലും 8 വയസിന് താഴെയുമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷാഫീസില്‍ പത്ത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്.
ഡൈവോഴ്‌സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകര്‍തൃസ്ഥാനത്തുള്ളവര്‍ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി. 2016 ഡിസംബര്‍ മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പാസ്‌പോര്‍ട്ടിന് വേണ്ടി ഇനിമുതല്‍ ഡൈവോഴ്‌സ് രേഖകളോ ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. അനാഥര്‍ക്ക് വയസ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തില്‍ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സര്‍വീസ് റെക്കോഡോ പെന്‍ഷന്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതിയെന്നും ചോദ്യത്തിന് മറുപടിയായി വി.കെ. സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.